ഡോ. എം.പി. ബാലകൃഷ്ണന്‍
ഉത്തരമെന്നും ദക്ഷിണമെന്നും വ്യത്യാസമില്ലാതെ ഭാരതമൊന്നാകെ ഉണര്‍ന്നെഴുന്നേല്ക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ലോകമാന്യതിലകന്‍, ഗോപാലകൃഷ്ണ ഗോഖലെ, ലാലാലജ്പത്‌റോയി, മദനമോഹനമാളവ്യ, ദയാനന്ദസരസ്വതി, ശ്രീരാമകൃഷ്ണപരമഹംസന്‍, സ്വാമി വിവേകാനന്ദന്‍, വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അരവിന്ദമഹര്‍ഷി മുതലായ മഹാപുരുഷന്മാര്‍, പ്രത്യക്ഷമായും പരോക്ഷമായും ആ ഉണര്‍വ്വിനുപിന്നില്‍ ഉണ്ടായിരുന്നു. പോരാ, അവരുടെ ജീവിതമാകെ അതിനുവേണ്ടി ആഹുതി ചെയ്യപ്പെട്ടു. എങ്ങനെയോ വന്നുചേര്‍ന്ന അന്ധവിശ്വാസങ്ങള്‍, ജാതിചിന്ത തുടങ്ങിയ അനാചാരങ്ങള്‍, നീണ്ടകാലത്തെ വിദേശഭരണം മൂലമുണ്ടായ ശക്തിക്ഷയങ്ങള്‍, ധര്‍മ്മവൈമുഖ്യം, സാമ്പത്തികത്തകര്‍ച്ച മുതലായവയാല്‍ ഒരു രാഷ്ട്രം എന്ന നിലയ്ക്കുള്ള വ്യക്തിത്വത്തിന്റെ അടിത്തറയ്ക്കുതന്നെ ആട്ടംവച്ചു തുടങ്ങിയ കാലമായിരുന്നുവല്ലോ അത്. പൗരാണികമായ അസ്തിവാരത്തിന്മേല്‍ നവീനമായ ഒരു രാഷ്ട്രം പടുത്തുയര്‍ത്തുക എന്ന മഹാദൗത്യമായിരുന്നു മേല്പറഞ്ഞ നേതാക്കള്‍ക്കു മുന്നിലുണ്ടായിരുന്നത്.
അവതാരപുരുഷന്മാരായ ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലെ ചരിത്രത്തിന്റെ അങ്ങേത്തലയ്ക്കല്‍ ശ്രീബുദ്ധനും അതിനുശേഷം ശ്രീശങ്കരനും അതതുകാലത്ത് ചെയ്ത ധര്‍മ്മസംസ്ഥാപനംതന്നെയാണ് ഇങ്ങേത്തലയ്ക്കല്‍ ശ്രീചട്ടമ്പിസ്വാമികള്‍ ചെയ്തതും. കാവിയുടുത്തിരുന്നില്ലെങ്കിലും അദ്ദേഹം കാവിയുടുത്ത അനേകരുടെ ഗുരുനാഥനായി. കവിയശസ്സ് ആഗ്രഹിച്ചിരുന്നില്ലെങ്കിലും മഹാകവികള്‍ക്കു ഗുരുവര്യനായി. മതപരമോ സാമുദായികമോ ആയ ബാഹ്യവിപ്ലവങ്ങള്‍ നടത്തിയില്ലെങ്കിലും സ്വന്തം കാലഘട്ടത്തിലെ സര്‍വ്വോത്തമനായ പരിഷ്‌കര്‍ത്താവുമായി.
കേരളത്തില്‍ അന്ന് ആര്യബ്രാഹ്മണര്‍ക്കായിരുന്നു മേധാവിത്വം. ഇവിടത്തെ തനതു ദ്രാവിഡസംസ്‌കാരം നശിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമായാണ് ജാതിയുടെ പേരില്‍ ഉച്ചനീചത്വങ്ങളുണ്ടായത്. താണജാതി, ഉയര്‍ന്നജാതി എന്ന സങ്കല്പം അനേകനൂറ്റാണ്ടുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ വേരുറച്ചുപോവുകയും ചെയ്തു. പറഞ്ഞുകേട്ടാല്‍ ഇന്നു നമുക്കു വിശ്വസിക്കാനാവത്തവണ്ണം അത്ര ഭീകരമായിരുന്നു അതു സൃഷ്ടിച്ച അമംഗളം. മേല്‍ജാതിക്കാരന്‍ നടക്കുന്നവഴിയേ കീഴ്ജാതിക്കാരന്‍ നടക്കാന്‍ പാടില്ല. കീഴ്ജാതിക്കാരനെക്കണ്ടാല്‍ മേല്‍ജാതിക്കാരന്‍ കുളിക്കണം. വളരെ ദൂരെനിന്നുവേണം അവര്‍ണ്ണന്‍ യജമാനനോടു സംസാരിക്കാന്‍. നല്ല വസ്ത്രമോ പാദരക്ഷയോ ധരിക്കാന്‍ അവന് അവകാശമില്ല. അവരിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍പോലും അനുവാദമില്ലായിരുന്നു. ബ്രാഹ്മണസ്ത്രീകള്‍ക്കും, ക്ഷത്രിയസ്ത്രീകള്‍ക്കും മാത്രമേ അതിന്നധികാരമുള്ളൂ. കേവലം ബാലികമാരായ പെണ്‍കുട്ടികളെ വൃദ്ധബ്രാഹ്മണര്‍ക്കു വിവാഹം ചെയ്തുകൊടുക്കുന്ന കാടത്തം. കടം വാങ്ങിയായായലും കെട്ടുകല്യാണം, പുലകുളി മുതലായ അടിയന്തിരങ്ങള്‍ നടത്തണം എന്ന മാമൂല്‍. ഇത്തരം നിയമങ്ങള്‍ നിശ്ചയിക്കുന്നതോ ബ്രാഹ്മണരും! ഇന്നത്തെ സവര്‍ണ്ണരായ നായന്മാരും അന്നു ബ്രാഹ്മണരുടെ ദാസ്യവേലക്കാര്‍ തന്നെയായിരുന്നു. ഒരുപിടി ബ്രാഹ്മണരുടെ സുഖസൗകര്യങ്ങള്‍ക്കായി ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തെ നിരക്ഷരരും നിന്ദ്യരും മൃതപ്രായക്കാരുമാക്കി വച്ചിരുന്ന ക്രൂരമായ സാമൂഹിക വ്യവസ്ഥയെ എങ്ങനെ ഇല്ലായ്മ ചെയ്യും? ദാസ്യവേല മാത്രം ശീലിച്ചവരെ എങ്ങനെ സംഘടിപ്പിക്കും?
ഇംഗ്ലീഷ് വിദ്യാഭ്യാസംകൊണ്ടും ആംഗലേയ പരിഷ്‌കാരം കൊണ്ടുമാത്രമാണ് ഇതൊക്കെ മാറിക്കിട്ടിയതെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. സത്യമല്ല അത്. പുതിയ വിദ്യാഭ്യാസത്തിന്റെ ഫലമായി അഭ്യസ്തവിദ്യരുടേതായ പുതിയൊരു വര്‍ഗ്ഗം ഉണ്ടായെന്നുമാത്രം. അത്തരം വദ്യാസമ്പന്നര്‍ അവരവരുടെ സുഖസൗകര്യങ്ങള്‍ നോക്കി. എന്നല്ലാതെ സമുദായത്തിലെ അനീതികള്‍ക്കെതിരെ വിരലനക്കാന്‍ ധൈര്യപ്പെട്ടില്ല. തങ്ങള്‍ക്കു നാണക്കേടാവും എന്നു ഭയന്നിട്ടായിരിക്കാം അത്.
ഇങ്ങനെ സമുദായം ചീഞ്ഞുനാറി വീര്‍പ്പുമുട്ടുന്നതായിക്കണ്ട സര്‍വ്വജ്ഞനായ ചട്ടമ്പിസ്വാമികള്‍ ബ്രഹ്മനിഷ്ടനാണെങ്കിലും സമുദായോദ്ധാരണംകൂടി സ്വധര്‍മ്മമായി സ്വീകരിച്ചു. അതിന്നായി അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമാണിമാരായ വ്യക്തികളെ നിരന്തരം സമ്പര്‍ക്കം ചെയ്തുകൊണ്ടിരുന്നു. വൃത്തിയുണ്ടെങ്കില്‍ ഏതു ജാതിക്കാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കാം എന്നദ്ദേഹം പരസ്യമായി പറഞ്ഞു. അതിനെ ചോദ്യം ചെയ്തവര്‍ക്ക് ചുട്ടമറുപടിയും നല്‍കി. ‘സ്വാമികളുടെ ഈ വ്യക്തിത്വത്താല്‍ പ്രചോദിതനായിട്ടാണ് ശ്രീനാരായണഗുരുദേവന്‍ അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ശിഷ്യനായത്. ….. സ്വാമികള്‍ ശ്രീനാരായണഗുരുവുമൊന്നിച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലെ സന്ദേശം പ്രചരിപ്പിക്കാന്‍ ശ്രീനാരായണഗുരു പ്രതിജ്ഞാബദ്ധനായി…. ശിഷ്യനായ ശ്രീനാരായണന്‍ തന്റെ ഗുരുവിന്റെ ആശയത്തിന് ഉജ്ജ്വലമായ പൂര്‍ണ്ണരൂപം നല്‍കി അതിനെ സഫലമാക്കി. ഒരു ജാതി, ഒരുമതം ഒരുദൈവം മനുഷ്യന് എന്ന മന്ത്രം നാടെങ്ങും മുഴങ്ങി’.
ഇങ്ങനെ ഇടക്കാലത്ത് അധഃപതിച്ചുപോയ ഈ പുരാതനരാഷ്ട്രത്തിന്റെ നവനിര്‍മ്മിതിക്ക് അടിത്തറ പാകിയവരില്‍ പ്രഥമഗണനീയന്‍ ശ്രീ ചട്ടമ്പിസ്വാമികളായിരുന്നുവെന്നു കാണാം. ഈ വസ്തുത ‘കേരളീയ സമുദായങ്ങള്‍ക്ക് പിന്നീടു വന്ന ഉയര്‍ച്ചക്കും ശുദ്ധിക്കും മാര്‍ഗ്ഗദര്‍ശനം ചെയ്ത മഹാന്മാരില്‍ പ്രഥമഗണനീയന്‍ ചട്ടമ്പിസ്വാമികളാണെന്നു സമ്മതിക്കണം.’ എന്ന് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ളയും നിരീക്ഷിച്ചിട്ടുണ്ട്.
Discussion about this post