ഡോ.എം.പി.ബാലകൃഷ്ണന്‍ നായര്‍
‘പ്രാചീനമലയാള’ത്തിന്റെ ഇളയ സഹോദരിയായി പിറന്ന കൃതിയാണു ‘വേദാധികാരനിരൂപണം’. കാലം ആവശ്യപ്പെടുകയാല്‍ ഉണ്ടായതാണിതും. വേദം അപൗരുഷേയമാണെന്നും ശൂദ്രരും സ്ത്രീകളും അതു പഠിച്ചുകൂടെന്നുമായിരുന്നു അക്കാലത്തു പ്രചരിപ്പിച്ചിരുന്നത്. പുരുഷന്‍ എന്നാല്‍ മനുഷ്യന്‍. പൗരൂഷേയം എന്നാല്‍ മനുഷ്യനിര്‍മ്മിതം, അപൗരൂഷേയം എന്നാകുമ്പോള്‍ മനുഷ്യനിര്‍മ്മിതമല്ലാത്തത് എന്നുകിട്ടും. വേദം മനുഷ്യരാരും എഴുതിയുണ്ടാക്കിയതല്ല. ഈശ്വരന്‍ നേരിട്ടു ലോകത്തിനു തന്ന അറിവാണ്. ഇതാണ് അപൗരൂഷേയവാദക്കാരുടെ ആശയം. അങ്ങനെയുള്ള വേദം ബ്രാഹ്മണര്‍ക്കു പഠിക്കാം; പഠിപ്പിക്കാം. ക്ഷത്രിയര്‍ക്കും വൈശ്യര്‍ക്കും പഠിക്കാം; പഠിപ്പിച്ചുകൂടാ. ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും പഠിച്ചേ കൂടാ. എന്നുമാത്രമല്ല ചൊല്ലുന്നതു കേട്ടാല്‍പോലും പാപമാണ്. ഇങ്ങനെയെല്ലാമായിരുന്നു അന്നത്തെ നിയമങ്ങള്‍. തന്ത്രപൂര്‍വ്വം സമ്പത്തു തട്ടിയെടുത്തതുപോലെ ജ്ഞാനസമ്പത്തില്‍നിന്നും ജനതയെ അകറ്റിനിര്‍ത്തുന്ന അന്യായമായ നിയമമാണല്ലോ ഇത്. ഈ കരിനിയമത്തെ ഇല്ലായ്മചെയ്‌തേ തീരൂ എന്ന് വിദ്യാധിരാജന്‍ നിശ്ചയിച്ചു. അതിന്റെ ഫലമായുണ്ടായതാണ് ‘വേദാധികാരനിരൂപണം’.
ഈ ഗ്രന്ഥത്തില്‍ ആദ്യമായി വേദം എന്താണെന്നു വിശദീകരിക്കുന്നു. പഴയകാലത്തെ പ്രതിഭാവാന്മാരായ മഹര്‍ഷിമാര്‍ എക്കാലത്തെയും മനുഷ്യര്‍ക്കുവേണ്ടി പറഞ്ഞുവച്ച അറിവുകളാണു വേദങ്ങള്‍. ഈശ്വരന്‍ നേരില്‍ വന്നു തന്നതൊന്നുമല്ല. പല മന്ത്രങ്ങളുടേയും ഉപജ്ഞാതാക്കളുടെ പേരുകള്‍ വേദത്തില്‍ നിന്നുതന്നെ മനസ്സിലാക്കാം. ആ നിലയ്ക്ക് വേദം പൗരുഷേയമാണെന്നുവേണം കരുതാന്‍.
വേദവാക്യങ്ങളെല്ലാം അപ്പടി സത്യമാണോ? അക്കാര്യത്തിലും സാധാരണ സന്ന്യാസിമാരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണു ചട്ടമ്പിസ്വാമികള്‍ക്കുള്ളത്. പണ്ടുള്ളവര്‍ പറഞ്ഞുവച്ചതെല്ലാം അതേപടി സത്യമാണെന്നു കരുതുന്നതു വിവേകമല്ല. അവയില്‍ യുക്തിയുക്തങ്ങളും ന്യായവുമായവയെ മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളവയെ തള്ളിക്കളയുകയും ചെയ്യണം ഇതാണ് സ്വാമികളുടെ പക്ഷം. ഉദാഹരണത്തിന് യജ്ഞകര്‍മ്മങ്ങളില്‍ വൈദികര്‍ നടത്തിയിരുന്ന ജന്തുഹിംസയെ, അതുവേദം വിധിക്കുന്നതാണെങ്കില്‍ക്കൂടി, സ്വാമികള്‍ എതിര്‍ത്തു. ‘പശുവിനെക്കൊന്നു രക്തമൊഴുക്കി ഹോമം നടത്തുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെങ്കില്‍ പിന്നെ നരകത്തില്‍പോകുന്നതാരാണ്’ എന്ന് സ്വാമികള്‍ ചോദിച്ചു. വേദംപോലും സനാതനമായ പ്രമാണമല്ല എന്നു പറയാന്‍ അക്കാലത്ത് ഒരു സന്ന്യാസി ധൈര്യപ്പെട്ടത് ചില്ലറക്കാര്യമല്ല.
ഇനിയാണ് വേദം പഠിക്കാനധികാരി ആര് എന്ന ചിന്ത വരുന്നത്. വേദങ്ങള്‍ മുഴുവന്‍ ആഴത്തില്‍ പഠിച്ച ശ്രീവിദ്യാധിരാജസ്വാമികള്‍ സംശയരഹിതമായി പറഞ്ഞു. അറിവ് ആഗ്രഹിക്കുന്ന ആര്‍ക്കും വേദം പഠിക്കാം. ജാതിഭേദമോ സ്ത്രീപുരുഷ ഭേദമോ അതിലില്ല. വെറുതേ പറയുകയല്ല. വേദത്തില്‍ നിന്നുതന്നെ അനേകം ഉദാഹരണങ്ങള്‍ എടുത്തു നിരത്തിക്കൊണ്ട് സ്വാഭിപ്രായം സ്ഥാപിക്കുകയാണു സ്വാമികള്‍ ചെയ്തത്. ഗാര്‍ഗ്ഗ്യന്‍ എന്ന ബ്രാഹ്മണന്‍ അജാതശത്രു എന്ന രാജാവില്‍നിന്നും വേദവിദ്യ അഭ്യസിച്ചു. വ്യാസന്റെ പുത്രനായ ശുകന്‍ ജനകമഹാരാജാവിനു ശിഷ്യപ്പെട്ട് ഉപദേശം സ്വീകരിച്ചു. ശ്വേതകേതു എന്ന ബ്രാഹ്മണന്‍ പ്രവാഹണന്‍ എന്ന രാജാവിനോടു വാദത്തില്‍ തോല്ക്കുകയും തുടര്‍ന്ന് ശിഷ്യനാവുകയും ചെയ്തു. വേദം ഉപദേശിക്കാനുള്ള അധികാരം ബ്രാഹ്മണനല്ല ക്ഷത്രിയനാണ് എന്ന് ആ സന്ദര്‍ഭത്തില്‍ രാജാവു പറയുന്നുമുണ്ട്. വേദത്തില്‍ത്തന്നെയുള്ള ഇത്തരം ഉദാഹരണങ്ങള്‍ എടുത്തുകാട്ടി വേദം പഠിക്കാന്‍ മാത്രമല്ല പഠിപ്പിക്കാനും പണ്ടുമുതല്‌ക്കേ ക്ഷത്രിയര്‍ക്കവകാശമുണ്ടായിരുന്നുവെന്ന് സ്വാമികള്‍ സമര്‍ത്ഥിച്ചു.
രസകരമായ മറ്റൊരുകഥ വേദാധികാരനിരൂപണത്തില്‍ ഉദ്ധരിച്ചിട്ടുള്ളതുകൂടി പറയാം. ജാനശ്രുതി എന്ന ശൂദ്രന് പഠിക്കാനാഗ്രഹമുണ്ടായി. അയാള്‍ രൈക്വന്‍ എന്ന ബ്രാഹ്മണനെ സമീപിച്ചു. ആദ്യം നിഷേധിച്ചുവെങ്കിലും ഒരുപാട് ദ്രവ്യവും പശുക്കളും മറ്റുമായി വീണ്ടും ചെന്നപ്പോള്‍ സന്തോഷത്തോടെ രൈക്വന്‍ വിദ്യ നല്‍കാന്‍ തയ്യാറായി. ശൂദ്രര്‍ക്കും വേദാധികാരമുണ്ടായിരുന്നു എന്നതിനു തെളിവായി ഛാന്ദോഗ്യോപനിഷത്തിലെ ഈ കഥ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനും ഇരുപത്തിയാറുവര്‍ഷം മുമ്പാണ് ശ്രീചട്ടമ്പിസ്വാമി തന്റെ ഗ്രന്ഥത്തിന് ഇത് ഉദ്ധരിച്ചത്.
ശൂദ്രര്‍ക്കു വേദം പഠിക്കാമെന്നു മാത്രമല്ല വേദസൂക്തങ്ങളില്‍ ചിലതിന്റെ കര്‍ത്താക്കള്‍ ശൂദ്രരാണെന്നുകൂടി സ്വാമികള്‍ കണ്ടെത്തി. പുരാതന കാലത്തു വേദപണ്ഡിതകളായ സ്ത്രീകളുണ്ടായിരുന്നു എന്നതിനും തെളിവുനിരത്തി. ചുരുക്കത്തില്‍ ജ്ഞാനം ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും വേദപഠനത്തിന് അധികാരിയാണ് എന്ന് ആര്‍ക്കും ഖണ്ഡിക്കാനാവാത്തവണ്ണം സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ ഉറപ്പിച്ചു.
ഇങ്ങനെ, പ്രാചീനമലയാളം, വേദാധികാരനിരൂപണം എന്ന രണ്ടുഗ്രന്ഥങ്ങളാണ് അന്ധവിശ്വാസത്തിന്റെ ഇരുട്ടില്‍ നിന്നും ആധുനികതയുടെ വെളിച്ചത്തിലേക്ക് കേരളത്തെ നയിച്ചത്. അതുകൊണ്ടാണ് ‘കേരളീയ നവോത്ഥാന സൗധത്തിന്റെ കന്നിമൂലക്കല്ലാണ് ചട്ടമ്പിസ്വാമികള്‍’ എന്ന് പ്രൊഫ.എസ്.ഗുപ്തന്‍നായര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post