ന്യൂയോര്‍ക്ക്: ഐഎസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവനായ ബഗ്ദാദി ഇറാഖ് സ്വദേശിയാണ്. അന്‍പതിനോടടുത്തു പ്രായമുള്ള ഇയാള്‍ വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിലാണു കൊല്ലപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തോ വലുത് അല്‍പ്പം മുമ്പ് സംഭവിച്ചതായി ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഭീകരതയ്‌ക്കേറ്റ കനത്തപ്രഹരമാണിതെന്ന് ട്രംപ് വ്യക്തമാക്കി
ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍ബാദ്രി എന്നാണ് ബഗ്ദാദിയുടെ യഥാര്‍ഥ പേര്. ഭീകരന്‍ ഒസാമ ബിന്‍ ലാദനു സമാനമായി യുഎസ് കണക്കാക്കിയിരുന്ന ഭീകരനായിരുന്നു അല്‍ ബഗ്ദാദി. കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇയാളുടെ മരണമെന്നും സ്ഥിരീകരിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്വയം പൊട്ടിത്തെറിച്ചായിരുന്നു മരണം. ഇയാള്‍ക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടു. 11 കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനും സാധിച്ചു. ചിതറിച്ചെറിച്ച ബഗ്ദാദിയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചത്.
യുഎസിന്റെ ഭാഗത്ത് ആള്‍നാശമൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ‘ലൈവ്’ ആയി ട്രംപ് ആക്രമണം കണ്ടിരുന്നു. ബഗ്ദാദിയെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയതിന് റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയന്‍ കുര്‍ദുകള്‍ക്കും ട്രംപ് അഭിനന്ദിച്ചു.
സിറിയയില്‍ നിന്നും യുഎസ് സൈന്യത്തെ പിന്‍വലിച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസില്‍ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയിലാണ് ഐഎസ് തലവനെ കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ താക്കീത് കൂടിയാണ് യുഎസ് നല്‍കിയിരിക്കുന്നത്. മുമ്പ് അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതും യുഎസ് സൈന്യം ആയിരുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.
Discussion about this post