പരമാത്മാവായ ശിവഭഗവാന്റെ നാഗേശന്‍ എന്നു പേരുള്ള ജ്യോതിര്‍ലിംഗം, അത്യന്തം പാവനവും ശ്രേഷ്ഠവുമാണ്. ആ പാവന ലിംഗത്തിന്റെ ആവിര്‍ഭാവകഥ ഒന്നു ചികഞ്ഞുനോക്കാം.
ദാരുകാ എന്നു പേരുള്ള ഒരു രാക്ഷസിയുണ്ടായിരുന്നു. ദേവി പാര്‍വ്വതിയില്‍ നിന്നും ലഭിച്ച വരദാനത്താല്‍ അവര്‍ ശ്രേഷ്ഠയായിരുന്നു എങ്കിലും ആ ശ്രേഷ്ഠയെ വെല്ലുന്ന അഹംഭാവം അവള്‍ക്കുണ്ടായിരുന്നു. അതിബലവാനായ ദാരുകന്‍ ആയിരുന്നു അവളുടെ ഭര്‍ത്താവ്. അയാളാകട്ടെ, ഒരു വന്‍ രാക്ഷസപ്പടയോടുകൂടി അനേകം സത്പുരുഷന്മാരെ സംഹരിച്ചാനന്ദിച്ചിരുന്നു. ഈ ലോകത്തു നടത്തപ്പെട്ടിരുന്ന സകല യജ്ഞങ്ങളെയും അയാള്‍ മുടക്കി. ഒരു മഹാ ധര്‍മ്മധ്വംസകനായി അയാള്‍ വളര്‍ന്നു.
പടിഞ്ഞാറന്‍ സമുദ്ര തീരത്ത് അയാളുടെ വകയായി ഒരു ഘോര വനം ഉണ്ടായിരുന്നു. വനമാണെങ്കിലും അവിടെ സമൃദ്ധി വിളയാടിയിരുന്നു. 16 യോജന വിസ്താരം ആ മഹാവനത്തിനുണ്ടായിരുന്നു. ദാരുകന്റെ ധര്‍മ്മദാരങ്ങളായ ദാരുകാത ചുറ്റിക്കറങ്ങി രസിക്കാന്‍ എവിടെയെല്ലാം പോയിരുന്നുവോ അവിടെയെല്ലാം സകല സമൃദ്ധിയോടും കൂടിയ ഈ വനവും ഒപ്പം ചെല്ലുമായിരുന്നു. ദേവീ പാര്‍വ്വതിയായിരുന്നു ഈ വനം ദാരുകയ്ക്ക് കൊടുത്തിരുന്നത്. തന്റെ ഭര്‍ത്താവുമായി അവള്‍ ആ വനത്തില്‍ വേണ്ടും വിധം വിഹരിച്ചിരുന്നു ഇപ്രകാരം തമാസിക്കുന്ന കാലത്തും ദാരുകന്‍ മറ്റു സമസ്ത പ്രാണികളെയും ഭയപ്പെടുത്തിയിരുന്നു. ഇപ്രകാരം ഉള്ള പീഡനങ്ങള്‍ കൊണ്ട് ഗതിമുട്ടിയ ആ ഭാഗത്തെ ജനങ്ങള്‍ മഹര്‍ഷിയായ ഔര്‍വ്വനെ സമീപിച്ച് തങ്ങളുടെ കരളലിയിക്കുന്ന കഥ കേള്‍പ്പിച്ചു. തന്റെ മുന്നില്‍ സങ്കടവുമായി വന്ന ആളുകളെ രക്ഷിക്കാന്‍ വേണ്ടി ഔര്‍വ്വന്‍ രാക്ഷസന്മാരെ ശപിച്ചു. ഏതെങ്കിലും ഒരു രാക്ഷസന്‍ ഒരുവനെ ഹിംസിച്ചാല്‍ അയാള്‍ സ്വയം മരണം വരിക്കും, എന്ന ശാപമായിരുന്നു ഔര്‍വ്വന്‍ രാക്ഷസര്‍ക്ക് കൊടുത്തത്. ഈ കാര്യം മനസ്സിലാക്കിയ ദേവന്മാര്‍ ദുരാചാരികളായ രാക്ഷസന്മാരോട് യുദ്ധത്തിനു പുറപ്പെട്ടു.
ദേവന്മാരുടെ ഓര്‍ക്കാപ്പുറത്തുള്ള ഈ യുദ്ധം അവനെ അമ്പരിപ്പിച്ചു. യുദ്ധത്തില്‍ അവര്‍ ദേവന്മാരെ വധിച്ചാല്‍ ശാപം മൂലം രാക്ഷസന്മാര്‍ തന്നെ മരിച്ചുവീഴും. ദേവന്മാരെ കൊന്നില്ലെങ്കില്‍ പരാജയം ഏറ്റുവാങ്ങി മരിക്കേണ്ടി തന്നെ വരും. ഈ സമയത്ത് രാക്ഷസിയായ ദാരുകാ പറഞ്ഞു, ഭവാനിയുടെ വരബലത്താല്‍ എനിക്കിഷ്ടമുള്ളടത്ത് ഈ വനത്തെ കൊണ്ടുപോകാം. ഇപ്രകാരം പറഞ്ഞ് അവള്‍, ആ സമസ്ത വനത്തെയും സമുദ്രാന്തര്‍ഭാഗത്തേയ്ക്ക് കൊണ്ടു പോയി. ഇപ്രകാരം ഭൂമി വിട്ട രാക്ഷസന്മാര്‍ വരുണ ലോകത്ത്(ദ്വീപില്‍) നിര്‍ഭയം ജീവിക്കാന്‍ തുടങ്ങി. അവിടെയും അവര്‍ സഹജമായ സ്വഭാവം കൈവെടിഞ്ഞില്ല. വരുണലോകത്തെ പ്രാണികളെ അവര്‍ നിരന്തരം പീഡിപ്പിച്ചു വന്നു.
ഒരിക്കല്‍ ധാരാളം ആളുകളെ കയറ്റിയ അനേകം വള്ളങ്ങള്‍ അവിടെയെത്തി. രാക്ഷസന്മാരാകട്ടെ വള്ളത്തില്‍ ഉണ്ടായിരുന്ന സകലരെയും പിടിച്ച് കൈകാലുകള്‍ കെട്ടി കാരാഗ്രഹത്തില്‍ ഇട്ടു. കൂടാതെ തുടര്‍ച്ചയായി അവരെ മര്‍ദ്ദിച്ചും വന്നു. ഇപ്രകാരം ബന്ധികളാക്കപ്പെട്ടവരില്‍ സുപ്രിയന്‍ എന്നു പേരുള്ള ഒരു വൈശ്യന്‍ ഉണ്ടായിരുന്നു. അയാളായിരുന്നു തടവിലാക്കപ്പെട്ടവരുടെ നേതാവ്. ആ സുപ്രിയ വൈശ്യന്‍ സദാചാരിയും ഭസ്മലേപന പ്രിയനും രുദ്രാക്ഷധാരിയുമായി ശിവഭക്തനായിരുന്നു.
ശിവപൂജ ചെയ്യാതെ അയാള്‍ ജലപാനം പോലും ചെയ്തിരുന്നില്ല. അയാള്‍ സ്വയം ശിവപൂജ ചെയ്യുകയും കൂടെയുള്ളവരെ അതു പഠിപ്പിക്കുകയും ചെയ്തിരുന്നു. തന്മൂലം തടവുകാര്‍ മുഴുവനും ശങ്കരധ്യാനത്തിലും നമ:ശിവായ എന്ന മന്ത്രോച്ചാരണത്തിലും മുഴുകിയവരായിത്തീര്‍ന്നു. സുപ്രിയന് ഭഗവാന്‍ ദര്‍ശനം പോലും കൊടുത്തിരുന്നു. ഈ കാര്യം മനസ്സിലാക്കിയ ദാരുകന്‍ സുപ്രിയനെ അത്യന്തം നിന്ദിച്ചു. അയാളുടെ കൂടെ ഉണ്ടായിരുന്ന ഒരു രാക്ഷസന്‍ സുപ്രിയനെ അടിക്കാന്‍ അടുത്തു. തന്നെ തല്ലാന്‍ വരുന്നതുകണ്ട് ഭയന്നുവിറച്ച സുപ്രിയന്‍ ശിവനെ മനസ്സില്‍ ചിന്തിച്ച് നാമജപം നടത്താന്‍ തുടങ്ങി. എന്നിട്ടയാള്‍ ദേവേശ്വരനോട് അഭ്യര്‍ത്ഥിച്ചു.
ഭക്തവത്സലാ, അവിടുന്ന് അടിയനെ ഈ ദുഷ്ടന്മാരില്‍ നിന്നും രക്ഷിക്കണെ. അടിയന്റെ അല്ലലകറ്റാന്‍ അവിടുന്നല്ലാതെയാരും ഇല്ലയേ. അവിടുന്നു തന്നെയാണേ അടിയന്റെ പ്രാണനെ രക്ഷിക്കേണ്ടത്.
സുപ്രിയന്റെ മനം നൊന്തുള്ള ഈ പ്രാര്‍ത്ഥന കേട്ട് ഭഗവാന്‍ ശിവന്‍ ഒരു സുഷിരത്തിലൂടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോടൊപ്പം, നാലു വാതിലുകള്‍ ഉള്ള ഒരു ശിവക്ഷേത്രവും ഉണ്ടായിരുന്നു. ആ ശിവക്ഷേത്രത്തിന്റെ ഒത്ത നടുക്ക് അത്ഭുത ജ്യോതിസ്സുള്ള ഒരു ശിവലിംഗം കാണാമായിരുന്നു. ശിവഗണങ്ങളും അവിടെയുണ്ടായിരുന്നു. ഭക്തന്റെ പ്രാര്‍ത്ഥന കേട്ട ഭഗവാന്‍, തന്റെ പാശുപാതാസ്ത്രം കൊണ്ട് രാക്ഷസരെയും അവരുടെ സഹായികളെയും ഒടുക്കി സുപ്രിയനെ രക്ഷിച്ചു. തുടര്‍ന്ന് ഭഗവാന്‍ അരുളിച്ചെയ്തു ഈ ദിവ്യ വനം ഇന്നുമുതല്‍ ധര്‍മ്മനിരതരായ ആളുകള്‍ വസിക്കുന്നതായിതീരും. തമോഗുണക്കാരായ രാക്ഷസര്‍ ആരും ഇവിടെയുണ്ടാകില്ല. ആരെല്ലാം ഇവിടെത്താമസിക്കുന്നുവോ അവര്‍ ശിവധര്‍മ്മ പ്രചാരകരായിരിക്കും.
ഈ അവസരത്തില്‍ രാക്ഷസിയായ ദാരുകാ ദേവി പാര്‍വ്വതിയെ സ്തുതിച്ച് തന്റെ വംശത്തിന്റെ രക്ഷ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പ്രസന്നയായ ദേവി രാക്ഷസിയോടു ചോദിച്ചു. ദാരുകേ, പറഞ്ഞുകൊള്ളൂ, ഞാന്‍ നിനക്കുവേണ്ടി എന്തുകാര്യം ചെയ്തുതരണം. ദാരുകാ പറഞ്ഞു, അവിടുന്ന് എന്റെ വംശത്തെ രക്ഷിക്കണം. ആശ്രിതവത്സലയായ ദേവി പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ നിന്റെ കുലത്തെ രക്ഷിക്കും. ദാരുകയ്ക്ക് വാഗ്ദാനം നല്കിയ ദേവി, ഭഗവാന്‍ ശിവനോടു പറഞ്ഞു, നാഥാ, അങ്ങയുടെ ഈ തീരുമാനം ഈ യുഗാന്തത്തിലേ സംഭവിക്കൂ, അതുവരെ, താമസഗുണമുള്ളവരുടെയും സൃഷ്ടി നടക്കും. ഞാനും അങ്ങയുടെ ഭാഗമാണ്. അങ്ങയെ ആശ്രയിച്ചു കഴിയുന്നവളാണ്. അതുകൊണ്ട് എന്റെ വാക്കും പ്രാവര്‍ത്തികമാക്കിതരണം. ഈ രാക്ഷസിയായ ദാരുകാ ദേവിയാണ്, എന്റെ തന്നെ ശക്തി വിശേഷമാണ്. അവള്‍ രാക്ഷസികളില്‍ ബലിഷ്ഠയാണ്. അതുകൊണ്ട് ഇവള്‍ തന്നെ രാക്ഷസരെ ഭരിക്കട്ടെ. ഇവളുടെ പുത്രന്മാരും മറ്റുള്ളവരോടൊപ്പം ഈ വനത്തില്‍ തന്നെ താമസിച്ചുകൊള്ളട്ടെ.
ഭഗവാനേ, ഇതെന്റെ തികഞ്ഞ ആഗ്രഹമാണ്. ദേവിയുടെ വാക്കുകള്‍ കേട്ട ഭഗവാന്‍ മഹാദേവന്‍ മറുപടി പറഞ്ഞു, ദേവീ ഇതാണവിടുത്തെ തീരുമാനമെങ്കില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചുകൊള്ളുക. ഭക്തരെ രക്ഷിക്കാന്‍, ഞാന്‍ ഈ വനത്തില്‍ താമസിക്കും. ധര്‍മ്മം സംരക്ഷിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഇവിടെ വന്ന് എന്നെക്കാണുന്നവര്‍ ചക്രവര്‍ത്തിമാരായിത്തീരും. കലിയുഗത്തിന്റെ അന്ത്യമായി സത്യയുഗത്തില്‍ മഹാസേനന്റെ പുത്രനായ വീരസേനന്‍ ചക്രവര്‍ത്തിയായി നാടുവാഴും. എന്റെ ഭക്തനായ അയാള്‍ ഇവിടെ വന്ന് എന്നെ ദര്‍ശിക്കും.
ഇപ്രകാരം, ലൗകികലീലകളില്‍ ഇടപെട്ടിരുന്ന ശിവശക്തി സ്വരൂപങ്ങള്‍ ആ ഭൂഭാഗത്തു തന്നെ കുടികൊണ്ടു. ജ്യോതിര്‍ലിംഗസ്വരൂപനായ മഹാദേവന്‍ നാഗേശന്‍ എന്നറിയപ്പെട്ടു. ശിവാനി, നാഗേശ്വരി എന്ന പേരില്‍ പ്രസിദ്ധയായി.
സഹവര്‍ത്തിത്വം ഉള്ള ശക്തിവിശേഷങ്ങളാണ് ശിവശിവാനികള്‍. രാക്ഷസിയായ ദാരുകയക്ക് ശക്തി സ്വരൂപിണിയായ പാര്‍വ്വതിയുടെ അനുഗ്രഹവും, സുപ്രിയ നാമകനായ വൈശ്യന് മഹാദേവന്റെ അനുഗ്രഹവും ഉണ്ട്. അനുഗ്രഹിച്ചവരില്‍ വിരുദ്ധ ധര്‍മ്മമില്ലെങ്കിലും അനുഗ്രഹീതരില്‍ വിരുദ്ധധര്‍മ്മം കുടികൊള്ളുന്നു. ഈ വിരുദ്ധ ധര്‍മ്മമാണ് വനവും കൊണ്ട് ദാരുകാ ദ്വീപിലേയ്‌ക്കോടിയതും തുടര്‍ന്നു സുപ്രിയ വൈശ്യന്‍ തുടങ്ങിയവര്‍ കാരാഗ്രഹത്തില്‍ ആയതും.
ബാധകങ്ങളല്ലാത്ത ശക്തികേന്ദ്രങ്ങളില്‍ നിന്നും ചൊരിയുന്ന ശക്തിവിശേഷങ്ങള്‍ വിരുദ്ധ കോണുകളില്‍ പ്രവര്‍ത്തിച്ചു എന്നുവരാം. അവരെ നിയന്ത്രിക്കുന്ന ശക്തി വിശേഷം ഈ വൈരുദ്ധ്യം മനസ്സിലാക്കി കഴിയുമ്പോള്‍ അനുഗ്രഹീതരില്‍ ഉള്ള വൈരുദ്ധ്യവും കെട്ടടങ്ങുന്നു. നന്മയെ ഉദ്ദേശിച്ച് വിവിധ കോണുകളില്‍ നിന്നും ഉണ്ടാവുന്ന സത്കര്‍മ്മങ്ങള്‍ ഏകോപിച്ചാല്‍ വിരുദ്ധ ഭാവങ്ങള്‍ അസ്തമിപ്പിക്കാം എന്ന സൂചനയ്ക്ക് ഈ കഥാഭാഗം തരുന്നത്.
Discussion about this post