പുരാണങ്ങളിലൂടെ…
വൈദ്യനാഥേശ്വരന്‍ എന്നു പേരുള്ള ഒരു ജ്യോതിര്‍ലിംഗം ഉണ്ട്. ആ ജ്യോതിര്‍ലിംഗം ഏതു പാപത്തെയും ഇല്ലാതാക്കുന്ന മാഹാത്മ്യത്തോടുകൂടിയതാണ്. ആ മാഹാത്മ്യം എന്താണെന്നു ഒന്നു നോക്കാം.
രാക്ഷസരാജനായ രാവണന്‍ തന്റെ കഴിവും അഹങ്കാരവും വെളിവാക്കുന്നതില്‍ അതീവ താല്‍പ്പരനായിരുന്നു. ഒരിക്കല്‍ അദ്ദേഹം കൈലാസത്തില്‍ ശിവാരാധന നടത്തുകയായിരുന്നു. ഏറെക്കാലം അപ്രകാരം തപസ്സു ചെയ്തിട്ടും ദേവന്‍ പ്രത്യക്ഷപ്പെട്ടില്ല. അതുകൊണ്ട് രാവണന്‍ വേറൊരു തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി.
ആ പൂലസ്ത്യ നന്ദനന്‍ ഹിമാലയ പര്‍വ്വതത്തിന്റെ തെക്കു ഭാഗത്തുള്ള ഒരു മഹാ വനത്തില്‍ വലിയ ഒരു കുഴിയുണ്ടാക്കി അവിടെ അഗ്നികുണ്ഡം ഒരുക്കി. ആ അഗ്നികുണ്ഡത്തിന്റെ സമീപം ഒരു ശിവലിംഗം സ്ഥാപിച്ചുകൊണ്ട് ഹവനം ചെയ്യാന്‍ തുടങ്ങി. വേനല്‍ക്കാലത്ത് രാവണന്‍ പഞ്ചാഗ്നി മദ്ധ്യത്തില്‍ ഇരുന്നു. മഴക്കാലത്ത് തുറന്ന മൈതാനത്ത് കിടന്നു. ശീതകാലത്ത് ജലത്തില്‍ നിമഗ്നനായി കിടന്നു. ഈ നിലയിലായിരുന്നു രാവണന്റെ തപസ്സ്. ഇത്രയും ഒക്കെ ആയിട്ടും പരമാത്മാവായ മഹേശ്വരന്‍ രാവണനില്‍ പ്രസന്നനായില്ല. മഹാ മനസ്‌കനായ രാവണ ദൈത്യരാജന്‍ സ്വന്തം ശിരസ്സറുത്ത് ഹോമകുണ്ഡത്തല്‍ നിക്ഷേപിച്ച് ശിവാരാധന നടത്താന്‍ തുടങ്ങി. ദശാനനായ അദ്ദേഹം തന്റെ 9 തലകളും ഇപ്രകാരം അറുത്തെടുത്ത് ഹോമകുണ്ഡത്തില്‍ ഇട്ടു കഴിഞ്ഞു. പത്താമത്തെ ശിരസ്സും ഛേദിക്കാന്‍ തുടങ്ങവേ മഹാദേവന്‍ രാവണന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
ഭഗവാന്‍ മഹാദേവന്‍ ഛേദിക്കപ്പെട്ട 9 ശിരസ്സുകളെയും പഴയപടി വച്ചുപിടിപ്പിച്ചു. തുടര്‍ന്ന് അനൂപമമായ ബലം വരമായി കൊടുത്തു. മഹാദേവന്റെ മുന്നില്‍ നമ്രശിരസ്‌കനായി നിന്നുകൊണ്ട്, രാക്ഷസരാജന്‍ അഭ്യര്‍ത്ഥിച്ചു. ദേവേശ്വരാ, പ്രസാദിച്ചാലും, പ്രസാദിച്ചാലും. ഞാന്‍ അങ്ങയെ ലങ്കയിലേയ്ക്ക് എഴുന്നള്ളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. എന്റെ ഈ മനോരഥം സഫലമാക്കിയാലും.
രാവണരാജന്റെ അസാധാരണമായ ആ അഭ്യര്‍ത്ഥന മഹാദേവന് വിഷമമുണ്ടാക്കി. തുടര്‍ന്ന് അദ്ദേഹം വാത്സല്യപൂര്‍വ്വം രാവണനോട് പറഞ്ഞു. രാക്ഷസരാജാ, സാരവത്തായ എന്റെ ഈ വാക്കുകള്‍ സശ്രദ്ധം കേട്ടുകൊള്ളുക. ഈ അഗ്നികുണ്ഡത്തിന്റെ സമീപത്തില്‍ നീ സ്ഥാപിച്ചിരിക്കുന്ന ശിവലിംഗത്തെ ലങ്കയിലേക്ക് കൊണ്ടു പൊയ്‌ക്കൊള്ളുക. എന്നാല്‍ നീ ഇത് എവിടെയെങ്കിലും വയ്ക്കുകയാണെങ്കില്‍ പിന്നെ അത് അവിടന്ന് ഇളകുകയില്ല. കാര്യങ്ങള്‍ നിന്റെ അഭീഷ്ടം പോലെ നടക്കട്ടെ.
മഹാദേവ വചനത്തില്‍ സന്തുഷ്ടനായ രാവണന്‍ ‘ബലേ,ഭേഷ, കാര്യം നന്നായി പര്യവസാനിച്ചു’ എന്നു പറഞ്ഞുകൊണ്ട് ശിവലിംഗവും തോളിലേറ്റി തന്റെ കൊട്ടാരം ലക്ഷ്യമാക്കി നടന്നു. അപ്രകാരം നടന്നു നീങ്ങവേ ശിവമായയാല്‍ രാവണന് മൂത്രശങ്കയുണ്ടായി. ആ മൂത്രശങ്ക സഹിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നതിന് സാദ്ധ്യമായിരുന്നില്ല. ആ സമയത്ത് അവിടെക്കണ്ട ഒരുവന്റെ കൈയില്‍ നിമിഷനേരത്തേയ്ക്ക് വച്ചുകൊള്ളൂ എന്നു പറഞ്ഞ് ശിവലിംഗം കൊടുത്തു. തുടര്‍ന്ന് മൂത്രമൊഴിക്കാന്‍ ഇരുന്നു. ഓരോ നിമിഷം ചെല്ലുംതോറും ആ ശിവലിംഗം താങ്ങാവുന്നതിലധികം ഭാരമുള്ളതാകാന്‍ തുടങ്ങി. നിവൃത്തിയില്ലാതെ അയാള്‍ ശിവലിംഗം തറയില്‍ വച്ചുപോയി. തുടര്‍ന്ന് ആ ശിവലിംഗം അവിടെത്തന്നെ ഉറച്ചുപോയി. ഈ ശിവലിംഗമാണ് ഭുവനത്രയങ്ങളിലും പ്രസിദ്ധമായ വൈദ്യനാഥേശ്വര ലിംഗം. ഭക്തന്മാര്‍ക്ക് ലൗകികവും അലൗകികവുമായ സുഖം പ്രദാനം ചെയ്യുന്നതാണ് ആ ദിവ്യലിംഗം. ഈ ലിംഗത്തിന്റെ മുന്നില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചാല്‍ സമസ്തപാപങ്ങളും നശിച്ച് ഒരുവന്‍ മോക്ഷപദത്തിലെത്തും.
ശിവലിംഗം അവിടെയുറച്ചുപോയതറിഞ്ഞ രാവണന്‍ ശിവപ്രസാദത്തോടുകൂടി വീട്ടിലേയ്ക്കു മടങ്ങി. വീട്ടിലെത്തിയ രാക്ഷസരാജന്‍ തന്റെ പ്രിയതമയായ മണ്ഡോദരിയോട് നടന്ന കാര്യങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ചു. പറഞ്ഞുകേട്ട കാര്യങ്ങള്‍ അറിഞ്ഞ ഇന്ദ്രാദി ദേവതകളും മുനി ശ്രേഷ്ഠന്മാരും രാവണന്റെ കുശലം ചോദിച്ച് ലങ്കയില്‍ എത്തി. ഗംഭീരമായ ശിവപൂജ നടത്തിയശേഷം അവര്‍ മടങ്ങിപ്പോയി. രാവണന്റെ അനുപമമായ ഈ തപോബലത്തില്‍ ദേവന്മാര്‍ കുണ്ഡിതരായിരുന്നു. അതുകൊണ്ട് അവര്‍ കൗശലപൂര്‍വ്വം നാരദനെ രാവണന്റെ അടുക്കലേക്കയച്ചു. രാവണ സന്നിധിയിലെത്തിയ നാരദന്‍ രാവണനോടു പറഞ്ഞു. ‘ഹേ, രാവണ മഹാരാജാവേ, അങ്ങ് ഈ കൈലാസത്തെ എടുത്തുയുര്‍ത്തുക, മഹാദേവന്‍ തന്ന വരം എത്രമാത്രം ഫലിച്ചു എന്ന് അപ്പോള്‍ ബോദ്ധ്യമാകും’. നാരദമുനിയുടെ ഈ അഭിപ്രായം രാവണന് നന്നേ രസിച്ചു. അദ്ദേഹം കൈലാസ പര്‍വ്വതത്തെ പൊക്കാന്‍ ശ്രമിച്ചു. അതുമൂലം കൈലാസമാകെ ഒന്നു പ്രകമ്പനം കൊണ്ടു. പരിഭ്രാന്തയായ ശിവാനി മഹാദേവനെ കാര്യം ഉണര്‍ത്തിച്ചു. രാവണന്റെ അന്യായമായ ആ ശക്തിപ്രകടനം മഹാദേവന് രുചിച്ചില്ല. രാവണന്‍ മഹാ ധിക്കാരിയാണെന്ന് ഭഗവാന് ബോദ്ധ്യം വന്നു. അദ്ദേഹം രാവണനെ ശപിച്ചു. ‘ഹേ ദുര്‍ബുദ്ധിയായ ദുഷ്ട ഭക്താ, നീ വരബലത്തെ ഇപ്രകാരം ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. നിന്റെ ഈ ഭുജബലത്തെ ഇല്ലാതാക്കുന്ന ഒരുവന്‍ വൈകാതെ ഈ ഭൂമിയില്‍ അവതരിക്കും’. ഈ ശാപവും മറ്റും രാവണന്റെ കര്‍ണ്ണപുടത്തില്‍ പതിച്ചില്ല. അതുകൊണ്ടയാള്‍ കൈലാസം കുലുക്കിയ അഹംഭാവത്തില്‍ സന്തുഷ്ടനായി വീട്ടിലേയ്ക്ക് മടങ്ങി.
തപോധനം ആര്‍ജ്ജിക്കുന്നതില്‍ രാക്ഷസന്മാര്‍ ഒട്ടും പിന്നിലായിരുന്നില്ല. ഒരുവന്‍ ജീവിതത്തില്‍ വിജയിക്കുന്നത് പലതരത്തില്‍ ബലവാനായതുകൊണ്ടു മാത്രമല്ല. ആര്‍ജ്ജിക്കപ്പെട്ട ആ ശക്തിയുടെ അവസരത്തിനൊത്ത ധാര്‍മ്മികമായ പ്രയോഗം ജീവിതവിജയത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. ശക്തനും ഭക്തനും ഭരണാധികാരിയുമായ രാവണന്‍ അനവസരത്തില്‍ അന്യായമായി തന്റെ ശക്തി പ്രയോഗിച്ചു. അതയാളുടെ പരാജയത്തിന് വഴി തെളിക്കുകയും ചെയ്തു. നാരദന്‍ പറഞ്ഞിട്ടല്ലേ, രാവണന്‍ അപ്രകാരം ചെയ്തതു. അതുകൊണ്ട് നാരദന്‍ അല്ലേ കുറ്റക്കാരന്‍ ? എന്ന അഭിപ്രായത്തിന് സ്ഥാനമില്ല. നാട്ടിലുള്ളവര്‍ പലതും പറഞ്ഞെന്നുവരും. ഉപദേശിച്ചെന്നുവരും. വിവേകി അതിന്റെ പിന്നാലേയെല്ലാം ഓടരുത്. അപ്രകാരം ഓടിയാല്‍ അയാള്‍ അവിവേകി തന്നെ. അവിവേകം പതനത്തിന്റെ പന്ഥാവു വെട്ടിത്തെളിക്കും. തനിക്ക് വരം തന്ന, തന്നെ അനൂപമ ശക്തിശാലിയാക്കിയ മഹാദേവന്റെ ഇരിപ്പിടത്തെ ഇളക്കുവാന്‍ ഉള്ള രാവണന്റെ ഹുങ്ക്, സംരക്ഷിച്ചവനെ ഹിംസിക്കുന്നതിന് തുല്യമായി. അത് സനാതന മൂല്യത്തിന് ഘടകവിരുദ്ധമാണ്. സനാതന മൂല്യത്തോടു രാവണന്‍ കാണിച്ച പൊരുത്തക്കേടാണ് അയാളുടെ നാശത്തിന് വഴിതെളിച്ചത്.
Discussion about this post