പുരാണങ്ങളിലൂടെ…
ഒരു കാലത്ത് ദൈത്യന്മാര്‍ വളരെ പ്രബലന്മാര്‍ ആയിരുന്നു. ലോകരെ ദുഃഖിപ്പിക്കുന്നതും ധര്‍മ്മധ്വംസനം ചെയ്യുന്നതും അവര്‍ പതിവാക്കിയിരുന്നു. മഹാ ബലശാലികളായ ദൈത്യരില്‍ നിന്നും പീഢാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ ദേവതമാര്‍ ദേവ രക്ഷകനായ ഭഗവാന്‍ വിഷ്ണുവിനെ സമീപിച്ചു. ദുഃഖനിവാരണം തേടി ശ്രീഹരി കൈലാസത്തിലെത്തി. അവിടെ അദ്ദേഹം വിധിപൂര്‍വ്വകം ശിവനെ ധ്യാനിച്ചു. സ്തുതിപൂര്‍വ്വകമായി ആയിരം പേര്‍ ചൊല്ലി. ആയിരം താമരപ്പൂവ് അര്‍പ്പിച്ചാണ് ആ ശിവാരാധന നടത്തിയത്. ശ്രീഹരിയെ ഒന്നു പരീക്ഷിക്കാനായി അദ്ദേഹം കൊണ്ടുവന്ന ആയിരം താമരപ്പൂക്കളില്‍ ഒന്നിനെ മഹാദേവന്‍ ഒളിച്ചുവച്ചു. ശിവമായയാല്‍ സംഭവിച്ച ഈ കാര്യം ഭഗവാന്‍ വിഷ്ണുവിന് മനസ്സിലായില്ല.
കളഞ്ഞുപോയ പൂവ്, മഹാവിഷ്ണു അന്വേഷിക്കാന്‍ തുടങ്ങി. ശിവപൂജയില്‍ കുറവുവരാന്‍ പാടില്ലല്ലോ. അതുകൊണ്ട് കളഞ്ഞുപോയ പൂവ് എങ്ങിനെയും കണ്ടുപിടിക്കാന്‍ ഭഗവാന്‍ വിഷ്ണു ഉറച്ചു. കുറവു വന്ന ആ ഒരു പൂവന്വേഷിച്ച് ഭഗവാന്‍ വിഷ്ണു ഭൂമണ്ഡലം മുഴുവന്‍ അരിച്ചുപെറുക്കി. എന്നാല്‍ ഒരിടത്തു നിന്നും അദ്ദേഹത്തിന് ആ പൂവ് കിട്ടിയില്ല. പൂ കിട്ടാത്തതില്‍ അദ്ദേഹം വിഷമിച്ചു. സഹസ്രകമലം കൊണ്ടുള്ള തന്റെ ശിവപൂജ ഊനസഹസ്ര കമലം കൊണ്ട് നിര്‍വ്വഹിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു പൂവിന്റെ കുറവ് പരിഹരിക്കാന്‍ തന്നെ അദ്ദേഹം തീര്‍ച്ചയാക്കി. തന്റെ കമലലോചനങ്ങളില്‍ ഒന്നു തോണ്ടിയെടുത്ത് കളഞ്ഞുപോയ പൂവിന്റെ സ്ഥാനത്ത് ശ്രീഹരി വച്ചു. അനുപമവും അസാധാരണവും അതിവിചിത്രവുമായ ആ നേത്രകമലാര്‍ച്ചന ഭഗവാന്‍ ശങ്കരനെ അതിസന്തുഷ്ടനാക്കിത്തീര്‍ത്തു. ഞൊടിയിടയില്‍, അദ്ദേഹം വിഷ്ണുവിനു മുമ്പില്‍ പ്രത്യക്ഷനായി. അദ്ദേഹം അരുളിച്ചെയ്തു: ശ്രീഹരി, ഞാന്‍ നിന്നില്‍ പ്രസന്നനായിരിക്കുന്നു. നീ നിന്റെ ആഗ്രഹം അനുസരിച്ചുള്ള വരം വാങ്ങിക്കൊള്ളൂ. നിന്റെ ഏതഭിലാഷവും സാധിച്ചുതരാം. നിനക്കു തരാന്‍ പാടില്ലാത്തതായി ഒന്നും തന്നെ ഒരിടത്തും ഇല്ല.
ശിവവചനം കേട്ട് ആനന്ദം പൂണ്ട ശ്രീഹരി പറഞ്ഞു. അങ്ങയുടെ മുന്നില്‍ എന്താണു ഞാന്‍ ഉണര്‍ത്തിക്കേണ്ടത്. അങ്ങ് എല്ലാവരുടെയും ശരീരാന്തര്‍ ഭാഗത്ത് കുടികൊള്ളുകയാണല്ലോ. അതുകൊണ്ട് സകലരുടെയും സകല അഭിലാഷങ്ങളും അങ്ങ് ശരിക്കും അറിയുന്നു. എങ്കിലും അങ്ങ് കല്പിച്ചതുകൊണ്ട് ഞാന്‍ എന്റെ ആഗ്രഹം തിരുമുമ്പില്‍ ഉണര്‍ത്തിക്കാം. ദൈത്യന്മാര്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തുന്നു. ഹേ, സദാശിവ. ഞങ്ങള്‍ സദാ ദുഃഖം പേറി നടക്കുന്നു. സുഖവും ആശ്വാസവും എല്ലാം ഞങ്ങളില്‍ നിന്നും എത്രയോ അകലെയാണ്. എന്റെ അസ്ത്രശസ്ത്രങ്ങള്‍ ഒന്നും ദുഷ്ടന്മാരായ ദൈത്യന്മാരോട് ഏശുന്നില്ല. ദൈത്യന്മാരെ നിഗ്രഹിക്കാതെ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കാന്‍ പറ്റുകയില്ല എന്നത് തീര്‍ച്ച തന്നെ. അതുകൊണ്ട് ഞാന്‍ അങ്ങയുടെ തൃച്ചേവടികള്‍ അണയുന്നു. ഈ ദൈത്യന്മാരെ നേരിട്ട് ധര്‍മ്മം പുനഃസ്ഥാപിക്കാനുള്ള ആയുധബലം അവിടുന്ന് എനിയ്ക്ക് നല്‍കണം.
വിഷ്ണുവിന്റെ ഈ അഭ്യര്‍ത്ഥന മഹാദേവന്‍ കാതോര്‍ത്തുകേട്ടു. ദേവാദിദേവനായ മഹാദേവന്‍ തേജോരാശി മയമായ തന്റെ സുദര്‍ശനചക്രം പുറത്തെടുത്തു. എന്നിട്ടത് മഹാവിഷ്ണുവിനു കൊടുതതു. സുദര്‍ശന ചക്രം കിട്ടിയതില്‍ മഹാവിഷ്ണു അത്യന്തം സന്തുഷ്ടനായി. സുദര്‍ശന ചക്രവുമായി ഭഗവാന്‍ വിഷ്ണു ദൈത്യന്മാരെ നേരിട്ടു. പ്രബലന്മാരായ ദൈത്യന്മാര്‍ സുദര്‍ശന ചക്രത്തിനു മുന്നില്‍ മുട്ടുകുത്തി. ദൈത്യന്മാര്‍ പരാജയപ്പെട്ടതോടെ യാഗവും വേദപഠനവുമെല്ലാം പുനരാരംഭിച്ചു. ഐശ്വര്യവും സമൃദ്ധിയും നാടെങ്ങും നടമാടി. പ്രപഞ്ചത്തിന്റെ അല്ലല്‍ അടഞ്ഞു. അസാധാരണമായ ആയുധ ലാഭത്തില്‍ വിഷ്ണുവും ആഹ്‌ളാദചിത്തനായി. ആയിരം താമരപ്പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് വിഷ്ണുദേവന്‍ നടത്തിയ ശിവനാമങ്ങളുടെ ഉരുവിടലുകളാണ്, ശിവ സഹസ്രനാമം.
ശിവോ ഹരോ മുഡോ രുദ്ര:, എന്നു തുടങ്ങി
രസദ: സര്‍വ്വസത്വാവലംബന:, എന്നവസാനിക്കുന്നതാണ് ആ ശിവ സഹസ്രനാമങ്ങള്‍.
ഈശ്വരനു സമര്‍പ്പിക്കുന്ന പുഷ്പം, ഗന്ധം, ധൂവം തുടങ്ങിയവ ആത്മസമര്‍പ്പണങ്ങളുടെ പ്രതീകങ്ങള്‍ ആയിട്ടാണ് സനാതന സംസ്‌കാരം കാണുന്നത്. പൂജാകാര്യങ്ങള്‍ അന്യൂനവും (കുറവില്ലാത്തതും) അനതിരിക്തം (കൂടുതല്‍ അല്ലാത്തതും) ആയിരിക്കണം. സഹസ്രനാമം ചൊല്ലിയുള്ള സഹസ്രകമലാര്‍ച്ചന ഒരു നാമമോ പൂവോ കുറഞ്ഞാല്‍ അത് അന്യൂനം എന്ന നിലയിലാകുന്നില്ല. അതാണ് ഒരു താമരപ്പൂവിനുവേണ്ടി വിഷ്ണുഭഗവാന്‍ ലോകം മുഴുവന്‍ ചുറ്റി നടന്നത്. ഭക്തന്റെ അര്‍പ്പണ ബോധം പരീക്ഷിക്കപ്പെടുന്നത് എത്രമാത്രം ഒരു ഭക്തന് അക്കാര്യത്തില്‍ ആത്മ സമര്‍പ്പണം ഉണ്ടെന്ന് ബോദ്ധ്യമാകാനാണ്. നഷ്ടപ്പെട്ട ഒരു കമലത്തിനുവേണ്ടി കമല സദൃശമായ നേത്രത്തിന്റെ സമര്‍പ്പണം കലവറയില്ലാത്ത ആത്മസമര്‍പ്പണത്തിന്റെ പ്രതീകമാണ്. തികവാര്‍ന്ന ഈ സമര്‍പ്പണ ഭാവം മാത്രമേ ഒരുവനെ മുഴുപ്പാര്‍ന്ന ഭക്തനാക്കിത്തീര്‍ക്കുകയുള്ളൂ. ആ ഭക്തന്‍ മാത്രമാണ് അനുഗ്രഹത്തിനര്‍ഹന്‍.
ഏതു നല്ല കാര്യവും വിജയകരമായി പരിസമാപിപ്പിക്കുവാന്‍ അര്‍പ്പണ ബോധത്തോടെയുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവനു മാത്രമെ വിജയസോപാനത്തിന്റെ പടവുകള്‍ താണ്ടാന്‍ പറ്റുകയുള്ളൂ എന്നും ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ക്ലേശിച്ച് ആര്‍ജ്ജിക്കുന്ന നന്മ നമ്മെയും സമൂഹത്തയും രക്ഷിക്കും എന്ന സനാതനമൂല്യം ഈ കഥയില്‍ അന്തര്‍ഹിതമാണ്.
Discussion about this post