ജൊഹാനസ്ബര്‍ഗ്:പരുക്കന്‍ കളിയും മഞ്ഞകാര്‍ഡുകളും കൊണ്ട് നിറംകെട്ടുപോയ ഫൈനലില്‍ ഹോളണ്ടിനെ എക്‌സ്ട്രാടൈമില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടത്. 116-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയാണ് സ്‌പെയിനിന്റെ വിജയഗോള്‍ വലയിലാക്കിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ലക്ഷ്യം കാണാന്‍ പരാജയപ്പെട്ടതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. യൂറോ കപ്പും ലോകകപ്പും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ ടീമാണ് സ്‌പെയിന്‍. ഫിഫ അധ്യക്ഷന്‍ സെപ് ബ്ലേറ്ററില്‍ നിന്ന് ക്യാപ്റ്റന്‍ ഇകര്‍ കസിയസ് കപ്പ് ഏറ്റുവാങ്ങി. സ്‌പെയിനിന്റെ ആദ്യ ലോകകപ്പ് ഫൈനലായിരുന്നു ഇത്.

ഇത് മൂന്നാം തവണയാണ് ഹോളണ്ട് ലോകകപ്പിന്റെ ഫൈനലില്‍ തോറ്റു മടങ്ങുന്നത്. ഡിഫന്‍ഡര്‍ ഹെയ്റ്റിംഗ ചുവപ്പു കാര്‍ഡ് കണ്ടു മടങ്ങിയതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമില്‍ പത്തു പേരെയും വച്ചാണ് ഹോളണ്ട് മത്സരം പൂര്‍ത്തിയാക്കിയത്. സൗന്ദര്യത്തിന് പകരം പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത മത്സരത്തില്‍ പതിമൂന്ന് തവണയാണ് റഫറി വെബ്ബര്‍ക്ക് മഞ്ഞ കാര്‍ഡ് കാണിക്കേണ്ടിവന്നത്. ഇതില്‍ എട്ടു തവണയും കാര്‍ഡ് വാങ്ങിവച്ചത് ഡച്ച്പട തന്നെ.
കാര്‍ഡുകള്‍ വാങ്ങുന്നത് പോലെ അവസരങ്ങള്‍ തലയ്ക്കുന്നതിലും ഇരുടീമുളും മത്സരിക്കുകയായിരുന്നു. ഇതില്‍ തുറന്ന അവസരങ്ങള്‍ ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുത്തിയത് രണ്ടാം സ്ഥാനക്കാരാണ് ഹോളണ്ടാണ്. അവരുടെ സൂപ്പര്‍സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍ രണ്ടു തവണയാണ് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അവസരങ്ങള്‍ തുലച്ചത്. സ്‌പെയിനിനിന്റെ ഡേവിഡ് വിയയും ഒരു തുറന്ന അവസരം തുലച്ചു.














