ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗമാണ് ഇതു തീരുമാനിച്ചത്. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണു സാന്പത്തിക സംവരണം. ഇതിനായി ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്യും. നിലവിലെ സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത വരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണ് സാമ്പത്തിക സംവരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതു സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്‍ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായി ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ളവര്‍ക്കും വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങള്‍ക്കുമാണ് സാമ്പത്തിക സംവരണം ലഭിക്കുന്നത്. എന്നാല്‍, വീടുകള്‍ 1000 ചതുശ്രയടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതായിരിക്കണം. വിജ്ഞാപനം ചെയ്ത മുനിസിപ്പാലിറ്റിയില്‍ 100 ചതുരശ്രവാരയിലും വിജ്ഞാപനം ചെയ്യാത്ത മുനിസിപ്പാലിറ്റി മേഖലയില്‍നിന്ന് 200 ചതുരശ്രവാരയിലും കുറവായിരിക്കണം പാര്‍പ്പിട സ്ഥലം.
സാന്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ഗംഭീരം എന്നാണു സാമൂഹ്യ നീതി വകുപ്പു മന്ത്രി രാം ദാസ് ആഠവ്‌ലെ വിശേഷിപ്പിച്ചത്. പാര്‍ലമെന്റില്‍ ഇതിനുള്ള ബില്‍ എത്തുമ്പോള്‍ മറ്റു പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇത് സര്‍ക്കാരിന്റെ ഗംഭീര തീരുമാനമാണ്. ഇതു പോലുള്ള കൂടുതല്‍ തീരുമാനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ദീര്‍ഘകാലമായി നിലവിലുള്ള ആവശ്യമായിരുന്നു സാമ്പത്തിക സംവരണം എങ്കിലും മോദി സര്‍ക്കാരിന് മാത്രമാണ് ഇക്കാര്യം യാഥാര്‍ഥ്യമാക്കാനായതെന്നും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പു സഹമന്ത്രി വിജയ് സാംപ്ല പറഞ്ഞു.












