ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖ് ആലുവയില്‍ അഞ്ച് ദിവസം താമസിച്ചിരുന്നതായുള്ള പുതിയ വിവരം പുറത്ത്. സെപ്തംബര്‍ 13 മുതല്‍ 18 വരെ ആലുവയിലെ ലോഡ്ജില്‍ താമസിച്ചതായാണ് വിവരം. പ്രതി ഓണ്‍ലൈനായി വാങ്ങിയ വസ്തുക്കളിലും ദുരൂഹതയേറുന്നു. ഇവ പൂര്‍ണമായും ആലുവയില്‍ നിന്ന് തന്നെയാണോ വാങ്ങിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
ആലുവയില്‍ ഷാരിഖ് താമസിച്ച ലോഡ്ജിന്റെ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ലോഡ്ജിന്റെ വിലാസത്തിലാണ് വസ്തുക്കള്‍ ഓണ്‍ലൈനായി വാങ്ങിയിരിക്കുന്നത്. ഫേസ്വാഷ്, ടമ്മി ട്രിമ്മര്‍ എന്നിവയാണ് ഷാരിഖ് വാങ്ങിയത്. ഇയാള്‍ എന്തിനായിരുന്നു അഞ്ച് ദിവസം താമസിച്ചത്, ടമ്മി ട്രിമ്മറടക്കമുള്ളവ എന്തിന് വാങ്ങി എന്നീ കാര്യങ്ങളില്‍ വ്യക്ത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഏറണാകുളത്തുനിന്ന് സഹായം ലഭിച്ചുവെന്നും സ്‌ഫോടനം നടത്താനുള്ള ചില സാമഗ്രികള്‍ എത്തിയത് ആലുവയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ആലുവയിലെ ചില സ്ഥലങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുന്‍പുള്ളതാണ് ദൃശ്യങ്ങള്‍. മംഗളൂരു നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താനാണ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള സ്ഥലവും അവര്‍ തീരുമാനിച്ചിരുന്നു.
മംഗലാപുരം റെയില്‍വേസ്റ്റേഷനില്‍ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളൂരു സ്വദേശിയായ പുരുഷോത്തമന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്. യാത്രയ്ക്കിടെ ഘര്‍ഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗില്‍ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞത്. ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയില്‍ ചികിത്സയിലാണ്.
ശിവമോഗ സ്വദേശിയായ ഷാരിഖിന് കൊടും ഭീകരരായ ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post