ദില്ലി: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടിച്ചെന്ന വാര്‍ത്തയോടെയാണ് ഇന്ന് രാജ്യമുണര്‍ന്നത്. ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന വാക്കാണ് മുഴങ്ങിക്കേള്‍ക്കുന്നത്. മര്‍കസ് സുബ്ഹാനല്ല, മര്‍കസ് ത്വയ്ബ, സര്‍ജാല്‍/തെഹ്‌റ കലാന്‍, മഹ്മൂന ജൂയ, മര്‍കസ് അഹ്‌ലെ ഹദീസ്, മര്‍കസ് അബ്ബാസ്, മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഷവായ് നല്ലാഹ്, മര്‍കസ് സൈദിനാ ബിലാല്‍ എന്നീ 9 ഭീകരത്താവളങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. എത്ര ഭീകരരെ വധിച്ചുവെന്നത് സംബന്ധിച്ച് ഇതു വരെ ഔദ്യോഗിക കണക്കുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും തികഞ്ഞ തൃപ്തിയോടെയാണ് രാജ്യം. രാജ്യം ഭരിക്കുന്ന ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയ ഓപ്പറേഷന്‍ സിന്ദൂറിന് പ്രതിപക്ഷമടക്കം അഭിനന്ദനങ്ങളാല്‍ മൂടുകയാണ്.
സിന്ദൂരം തുടച്ചു നീക്കിയവര്‍ക്കുള്ള ചുട്ട മറുപടിക്ക് പേരിട്ടത് രാജ്യത്തിന്റെ പ്രധാന മന്ത്രിയാണ് എന്നതും ഇവിടെ വളരെ പ്രധാനമാണ്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കിക്കൊണ്ട് നടത്തിയ തിരിച്ചടി സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു അദ്ദേഹം.
പഹല്‍ഗാമിലെ കൊലയാളികള്‍ വിധവകളാക്കിയത് 25 സ്ത്രീകളെയാണ്. അവരില്‍ ഒരാള്‍ വിവാഹിതയായിട്ട് ദിവസങ്ങള്‍ കടന്നു പോയിട്ടേ ഉണ്ടായിരുന്നുള്ളൂ. മധുവിധു ആഘോഷിക്കാനാണ് അവര്‍ ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലാന്റിലെത്തിയിരുന്നത്. ഇവിടെയാണ് ഈ തിരിച്ചടിക്ക് എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടു എന്നുള്ള ചോദ്യം നില്‍ക്കുന്നത്. ഭീകരരാല്‍ ദാരുണമായി കൊല്ലപ്പെട്ട 26 സാധാരണ പൗരന്മാരുടെ ജീവന് പകരം ചോദിക്കുകയെന്നതിനപ്പുറം ഇതിന് വൈകാരികമായ മറ്റു തലങ്ങളുണ്ട്. വിവാഹിതയും, സുമംഗലിയുമായ സ്ത്രീകള്‍ ഹിന്ദു മതാചാര പ്രകാരം നെറ്റിയില്‍ ചാര്‍ത്തുന്നതാണ് സിന്ദൂരം. സിന്ദൂരം മായ്ക്കുന്നതാകട്ടെ, ഭര്‍ത്താവ് മരിക്കുമ്പോഴാണ്.
മതം ചോദിച്ച് പുരുഷന്മാരെ മാത്രം തെരഞ്ഞെടുത്ത് കൊല ചെയ്ത ഭീകരവാദത്തിന് രാജ്യം നല്‍കുന്ന മറുപടിയാണിത്; അതിലുമപ്പുറം മരിച്ച പൗരന്മാരുടെ ഭാര്യമാരുടെ സിന്ദൂരം തുടച്ചു മാറ്റിയ ഭീകരരോടുള്ള രാജ്യത്തിന്റെ പ്രതികാരമാണിത്. ഇന്ത്യന്‍ സൈന്യം പുറത്തുവിട്ട ഓപ്പറേഷന്‍ സിന്ദൂറിന്റെ എഴുത്തിലും ഇത് വ്യക്തമാണ്. സിന്ദൂറിലെ ഒരു ‘ഒ’ ആല്‍ഫബെറ്റില്‍ സിന്ദൂരച്ചെപ്പ് സൂചകാര്‍ത്ഥമായി നല്‍കിയിട്ടുണ്ട്. ഇതിനു കീഴേക്ക് സിന്ദൂരം മറിഞ്ഞ് പടര്‍ന്നു കിടക്കുന്നതും കാണാം.
ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കൈകളില്‍ ചൂഡ ധരിച്ച് വിതുമ്പുന്ന നവവധുവായ ഹിമാന്‍ഷി നര്‍വാള്‍, ഭര്‍ത്താവിന് വെടിയേറ്റപ്പോള്‍ നിസ്സഹായതയോടെ സഹായം അഭ്യര്‍ത്ഥിക്കുന്ന മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി, ശൈലേഷ് കലാത്തിയയുടെ ഭാര്യ ശീതള്‍ മുതല്‍ ബിതാന്‍ അധികാരിയുടെ ഭാര്യ സോഹിനി, ശുഭം ദ്വിവേദിയുടെ ഭാര്യ ഐശന്യ, സന്തോഷ് ജഗ്ദലെയുടെ ഭാര്യ പ്രഗതി ജഗ്ദലെ വരെ, ആക്രമണത്തില്‍ പാതി ജീവന്‍ നഷ്ടപ്പെട്ട ഓരോ സ്ത്രീകളെയും കണ്ണീരിലാഴ്ത്തിയിരുന്നു.
Discussion about this post